
കോതമംഗലം: നെല്ലിക്കുഴിയിൽ താമസിക്കുന്ന ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. യുപി സ്വദേശി അജാസ് ഖാന്റെ മകൾ മുസ്കാനെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. മാതാപിതാക്കളെ കോതമംഗലം പൊലീസ് ചോദ്യം ചെയ്യുകയാണ്.

കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു പി സ്വദേശിനിയായ ആറുവയസ്സുകാരിയെ രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും പരിശോധിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ രാത്രി അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്കാനും ഇളയകുട്ടിയും വേറെ മുറിയിലുമായിരുന്നു ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്ന് പിതാവ് അജാസ് ഖാന് പറഞ്ഞു. പിന്നാലെ പഞ്ചായത്ത് മെമ്പറെ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സംഭവത്തിന് ശേഷം കസ്റ്റഡിയിലെടുത്ത മാതാപിതാക്കളെ ചോദ്യം ചെയ്യുകയാണ്.