

പാതിവില തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സർക്കാർ. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

പാതിവിലയ്ക്ക് സ്കൂട്ടറുകൾ ഉൾപ്പെടെ ലഭിക്കുമെന്ന പേരിൽ കേരളത്തിൽ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയർന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാകുമെന്ന് ആശങ്കയും ഉയരുന്നുണ്ട്.

ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കിൽ പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തുലകൾ വന്നേക്കാനും സാധ്യതയുണ്ട്. സാക്ഷികളും പ്രതികളും അന്വേഷണത്തിന്റെ സ്വഭാവമനുസരിച്ച് മാറി വരാം. വിചാരണ ഘട്ടത്തിൽ പ്രതികൾക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. സമാനസ്വഭാവമാണെങ്കിൽ മൂന്ന് പരാതിക്കാർക്ക് ഒറ്റക്കേസ് എന്ന നിലയിൽ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കിൽ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വർഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവർക്ക് നീതി നിഷേധിക്കുന്ന തീരുമാനമാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.


