February 7, 2026
Untitled-1.jpg

അടിമാലി • അച്ഛൻ ദേഹത്ത് ഒഴിച്ച ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അളകനന്ദയ്ക്ക് വീടൊരുങ്ങി. ഒരുകൂട്ടം സുമനസ്സുകളാണ് സുരക്ഷിത ഭവനം ഒരുക്കിയിരിക്കുന്നത്.

Advertisement

2022 ജനുവരി 15-ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലുള്ള വീട്ടിലാണ് അളകനന്ദയുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിക്കുന്നത്.
അളകനന്ദയുടെയും അമ്മ നിജയുടെയും ദേഹത്തേക്ക് അച്ഛൻ ആസിഡ് ഒഴിച്ചു.

ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്നുതന്നെ അച്ഛൻ ജീവനൊടുക്കി. ചികിത്സയിലിരിക്കെ ഏഴാംനാൾ അമ്മയും മരിച്ചു. ഇതോടെ അളകനന്ദയും സഹോദരനും മുത്തശ്ശി ഗീതയും മാത്രമായി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്ന് മാസത്തോളം അളകനന്ദ ചികിത്സയിൽ തുടർന്നു. പിന്നീട് അടിമാലി ഇരുന്നൂറേക്കറിലുള്ള പൊള്ളൽ ചികിത്സാകേന്ദ്രമായ ‘സ്നേഹ സാന്ത്വന’ത്തിൽ കുട്ടിയെ എത്തിച്ചു.

Advertisement

അഞ്ച് മാസത്തെ ചികിത്സയിൽ ഭൂരിഭാഗം പൊള്ളലും ഭേദപ്പെട്ടു. അളകനന്ദയും സഹോദരനും മുത്തശ്ശിയും അന്നുമുതൽ ഈ ചികിത്സാകേന്ദ്രത്തിലാണ് താമസം. മുത്തശ്ശി അവിടെത്തന്നെ ജോലിചെയ്യുന്നു. അടുത്തുള്ള കുമ്പൻപാറ ഫാത്തിമ മാതാ സ്കൂ‌ളിലെ വിദ്യാർഥിനിയാണ് ഇപ്പോൾ അളകനന്ദ. അതിനാലാണ് അടിമാലിയിൽത്തന്നെ ഇവർക്കായി സ്നേഹഭവനം നിർമിക്കാമെന്ന ആശയം ഉയർന്നത്.

Advertisement

വീട് നിർമിക്കുന്നതിനായി പൊള്ളൽ ചികിത്സാ കേന്ദ്രം നടത്തുന്ന ജോർജ് ഫിലിപ്പ് സൗജന്യമായി അഞ്ചുസെന്റ് ഭൂമി സൗജന്യമായി നൽകി. 2024 ഫെബ്രുവരി എട്ടിന് അന്നത്തെ ഇടുക്കി ജില്ലാ കളക്‌ടർ ഷീബാ ജോർജ് ഭവനത്തിന് തറക്കല്ലിട്ടു.
ആയിരം ഏക്കർ യാക്കോബായ പള്ളി പാരീഷ് ഹാളിൽനടന്ന ചടങ്ങിൽ താക്കോൽദാനം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ സിസ്റ്റർ പ്രദീപ സിഎംഐ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ മെത്രാൻ ജോൺ നെല്ലിക്കുന്നേൽ, കോർ എപ്പിസ്കോപ്പ എൽദോസ് കൂറ്റപ്പാല, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മുൻ എംഎൽഎ എ.കെ. മണി, ബാബു പി കുര്യാക്കോസ്, ജോൺസി ഐസക്ക് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!