തലക്കോട് വെള്ളാപ്പാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെക്കേപറമ്പിൽ ആന്റണി എന്നയാളുടെ വീട്ടുമുറ്റത്ത് കഴിഞ്ഞ രാത്രിയാണ് കാട്ടാന കൂട്ടം എത്തിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ ആന്റണി സമീപ വാസികളെ അറിയിച്ചശേഷം പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിച്ചു വിടുകയാണ് ഉണ്ടായത്.

രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിൽ സമീപ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശമാണ് കണ്ടെത്തിയത്. പുൽപ്പറമ്പിൽ ജയിംസ്, തോമ്പ്രയിൽ എൽദോസ് എന്നിവരുടെ പുരയിടത്തിലെ പന, റബ്ബർ, തെങ്ങ് വാഴ തുടങ്ങിയ കൃഷിയിനങ്ങളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. സംഭവം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ആർ ആർ ടി സംഘവും സ്ഥലത്ത് എത്തി. ആന കൂട്ടത്തെ സമീപത്തെ വന പ്രദേശത്ത് കണ്ടെത്തിയെന്നാണ് വിവരം. ആനകളെ ഉൾവനത്തിലേക്ക് ഓടിച്ചുവിടാനുള്ള ശ്രമം തുടരുകയാണ്.


