പോലീസിന് നാണക്കേടായ കസ്റ്റഡി മർദ്ദനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നിലവിലെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും വ്യക്തമാക്കി. പൊലീസ് സേന തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു.

കുന്നംകുളം, പീച്ചി കസ്റ്റഡി മർദനങ്ങളിൽ ശക്തമായ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഓരോ സംഭവങ്ങളും സൂക്ഷ്‌മമായി തന്നെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർക്കിടയിൽ കൃത്യമായ ആശയവിനിമയം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷത്തിന്റെ സമയമായതിനാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ തടസം നേരിട്ടതെന്നും അടുത്ത ആഴ് തന്നെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ ക്രമസമാധാനപാലനത്തിൽ സംഭവിച്ച വീഴ്ചകളും അത് മറികടക്കാനുള്ള മാർഗങ്ങളും ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൃശ്യങ്ങൾ അടക്കം പുറത്തു വന്ന പൊലീസ് മർദ്ദനത്തെ സംസ്ഥാന പോലീസ് മേധാവി ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പകരം കുന്നംകുളം,പീച്ചി സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്നു റവാഡ ചന്ദ്രശേഖർ ഉറപ്പുനൽകി. നിയമവശങ്ങൾ കൂടി പരിശോധിച്ചു വേണം നടപടി എടുക്കാനെന്നതിനാലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തിൽ പോലീസുകാർക്ക് കർശന നിർദേശങ്ങൾ നൽകുമെന്നും റവാഡ ചന്ദ്രശേഖർ അറിയിച്ചു.
