കോതമംഗലം : തെരുവുനായകൾ പെരുകി അക്രമണകാരികൾ ആയി മാറിയിരിക്കുകയാണ് എം എ കോളേജ് പരിസര പ്രദേശങ്ങളിൽ. ഇരുപതിൽ അധികം നായ്ക്കൾ ആണ് പലപ്പോഴും കൂട്ടമായി എത്തി ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത്.

കോളേജ് മെസ്സുകളിൽ നിന്നും മറ്റും ഉള്ള വെസ്റ്റേകൾ കഴിക്കുവാൻ അതിന്റെ സമീപ പ്രദേശങ്ങളിലും തേക്കിൻകാട്ടിലുമായി തമ്പടിക്കുന്ന നായ്ക്കൂട്ടം സ്കൂൾ കുട്ടികളെയും വഴിയാത്രക്കാരുടെയും, ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെയും പിന്നാലെയെത്തി അപകടം ഉണ്ടാക്കുന്നത് പതിവായിരിക്കുകയാണ് നിരവധി തവണ പരാതികൾ കൊടുത്തെങ്കിലും അധികാരികൾ തിരിഞ്ഞു നോക്കാത്ത ദുരവസ്ഥയാണ്. അടുത്തിടെ നടന്ന ഉപജില്ലാ കായിക മത്സരത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് നേരെയും തെരുവുനായ ആക്രമണം ഉണ്ടായി. അടുത്ത ദിവസം എം എ കോളേജ് മൈതാനത്ത് റവന്യു ജില്ലാ കായികാമേള ആരംഭിക്കുകയാണ്. അതിനോടനുബന്ധിച്ചു ധാരാളം കുട്ടികൾ എത്തിച്ചേരും, അവരുടെ സുരക്ഷക്കും ഭീഷണിയായിരിക്കുകയാണ് തെരുവുനായ്ക്കൾ.

സന്ധ്യയായിക്കഴിഞ്ഞാൽ പാറത്തോട്ടു കാവ് ഉൾപ്പടെ തെരുവുനായ്ക്കൾ കയ്യേറും , ആളുകളെ കൂട്ടമായി എത്തി ഓടിക്കുന്ന ദുരവസ്ഥയാണ് . രാവിലെയും വൈകിട്ടും വ്യായാമത്തിനായി നടക്കാനിറങ്ങുന്നവർ വരെ സ്വയരക്ഷക്കായി ചൂരൽവടി കയ്യിൽ കരുതുന്ന അവസ്ഥയാണ്. ഇത് സംബന്ധിച്ചു ജില്ലാ കളക്ടർ ക്കു പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ബിജെപി എം എ കോളേജ് ബൂത്ത് കമ്മറ്റി .എത്രയും പെട്ടന്ന് തെരുവുനായകളെ പിടികൂടി നീക്കം ചെയ്തു പ്രദേശത്തെ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷ ഒരുക്കണമെന്നും കോതമംഗലം ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം പ്രോക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ അറിയിച്ചു.
