
പെരുമ്പാവൂർ: പെരുമ്പാവൂരിലെ അനാശ്യാസ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനായ പെരുമ്പാവൂർ പാണ്ടിയാല പറമ്പിൽ ഷാജി (52), തമിഴ്നാട് ട്രിച്ചി സ്വദേശി സുരേഷ് (46), ആസാം മൊറിഗാവ് സ്വദേശി മൈനുക്കൽ ഹക്ക്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനക്കാരായ നാല് യുവതികൾ ആയിരുന്നു ഇരകൾ. കാളച്ചന്ത ഭാഗത്തെ ലോഡ്ജിന് പിന്നിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങളായി വീട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായായിരുന്നു റെയ്ഡ്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് 13 കേസുകളും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.