കോതമംഗലം: വേട്ടാമ്പാറ പടിപ്പാറയില്‍ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് മൂത്താരില്‍ പോള്‍ കൃഷി ചെയ്തിരുന്ന ഏത്തവാഴകളാണ് ആനക്കൂട്ടം ചവിട്ടിമെതിച്ചത്. കുലച്ച മുന്നൂറോളം വാഴകളാണ് ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത്. അടുത്തമാസം കുല വെട്ടി വില്ക്കാന് കഴിയുമായിരുന്നുവെന്ന് പോള്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് പോളിന് സംഭവിച്ചത്.

ഭൂതത്താന്‍കെട്ട് വനത്തില്‍നിന്നും പെരിയാര്കടന്നെത്തിയ ആനക്കൂട്ടമാണ് കൃഷിയിടത്തില്‍ നാശം വരുത്തിയത്. ഇതിന് മുമ്പും പോളിന്റെ കൃഷി ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇനി ആനശല്യം ഉണ്ടാകില്ലെന്ന പ്രതീഷയിലാണ് ഏത്തവാഴക്കൃഷിക്ക് ഇറങ്ങിയത്. വായ്പയെടുത്ത പണം ഉപയോഗിച്ച് നട്ടുപരിപാലിച്ച വാഴകൾ കുലച്ച് വിളവെടുപ്പിന് പാകമായപ്പോഴേക്കും അപ്രതീഷിതമായി ആനക്കൂട്ടം എത്തി കൃഷി നശിപ്പിക്കുകയായിരുന്നു. വിള ഇന്‍ഷുറന്‍സ് എടുത്തിരുന്നു എങ്കിലും മൂന്ന് വര്‍ഷം മുമ്പ് മുതലുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കാനുണ്ടെന്ന് പോള്‍ പറഞ്ഞു.

