പെരുമ്പാവൂർ സ്വദേശിയായ കോളജ് അധ്യാപകന്റെ കരളിൽ തറഞ്ഞ മൂന്നര സെന്റിമീറ്റർ നീളമുള്ള മീൻമുള്ള് രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കി. വിട്ടുമാറാത്ത ചുമയും പനിയുമായാണു അധ്യാപകൻ എത്തിയത്.

ജനറൽ മെഡിസിനിലെ ഡോ. ശാലിനി ബേബി ജോണിന്റെ നിർദേശപ്രകാരം വയറിൽ പെറ്റ് സ്കാനിങ് നടത്തി. ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലെ ഡോ. വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവരാണ് കരളിൽ പഴുപ്പും മീൻമുള്ളും കണ്ടെത്തിയത്.

തുടർന്നു ഗ്യാസ്ട്രോ സർജൻ ഡോ. ജോസഫ് ജോർജ് ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻമുള്ള് ഉള്ളിൽ പോയതു രോഗി അറിഞ്ഞിരുന്നില്ല. രണ്ടാഴ്ചയോളം കുടലിൽ തങ്ങിനിന്ന മുള്ള് ആ ഭാഗത്തു പഴുപ്പു വന്നപ്പോൾ കരളിലേക്ക് എത്തുകയായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.

