
കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി കുമ്മത്തുകുടി നാദിർഷാ (34)യെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
കോതമംഗലം, കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം ഏല്പിക്കൽ, കൊള്ളയടിക്കൽ, ബലാത്സംഗം, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2023 ഓഗസ്റ്റ് മുതൽ 6 മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.
നാട് കടത്തൽ കാലാവധിക്കു ശേഷം ജില്ലയിൽ പ്രവേശിച്ച ഇയാൾ കഴിഞ്ഞ മാസം കോതമംഗലം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കാർണിവൽ സ്റ്റാളിനുള്ള സ്ഥലം ലേലം ചെയ്തതുമായുള്ള തർക്കത്തെ തുടർന്ന് കോതമംഗലത്തുള്ള ഒരു ബാറിൽ മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഇതിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.