അടിമാലി ലക്ഷം വീട് നഗറിനു സമീപം ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം നൽകിയതിൽ വിവേചനമെന്ന് ആക്ഷേപം. കഴിഞ്ഞ 25ന് രാത്രി ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നെടുമ്പിള്ളിക്കുടി ബിജു മരിച്ചിരുന്നു. ഭാര്യ സന്ധ്യ ഇപ്പോഴും രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷം വീട് നഗറിൽ നിന്നുള്ള 50 കുടുംബങ്ങളെ അടിമാലി ഗവ. സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ദുരന്ത ബാധിതരെ ക്യാംപിൽ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടി ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ എൻഎച്ച്എഐ കരാർ കമ്പനിയിൽ നിന്ന് 15,000 രൂപ ആശ്വാസ ധനസഹായമായി ഓരോ കുടുംബങ്ങൾക്കും ഉടൻ നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകുകയായിരുന്നു.

ഇതോടെ കലക്ടറുടെ വാക്ക് മുഖവിലയ്ക്കെടുത്താണ് സ്വന്തം വീടുകളിലേക്കും വാടക വീടുകളിലേക്കും ക്യാംപിലുണ്ടായിരുന്നവർ മാറിയത്. എന്നാൽ തിങ്കളാഴ്ച 27 കുടുംബങ്ങൾക്ക് 15,000 രൂപ വീതം ധനസഹായം നൽകുന്നതിനുള്ള ചെക്ക് റവന്യു അധികൃതർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയായിരുന്നു. ഇതിൽ ഒരു കുടുംബത്തെ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതിനാൽ 26 പേർക്കാണ് സഹായധനം ബാങ്ക് അക്കൗണ്ട് വഴി നൽകാൻ റവന്യു വിഭാഗം പഞ്ചായത്തിന് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്ത 24 കുടുംബങ്ങൾ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.

