തൃശൂർ: സീറോ മലബാർ സഭക്ക് കീഴിലെ തൃശൂർ പുത്തൻപള്ളിയിൽ നിന്നും നേർച്ചയായി ലഭിച്ച ഭണ്ഡാരപ്പിരിവ് മോഷ്ടിച്ചതായി പരാതി. തൃശൂർ അതിരൂപതക്ക് കീഴിലെ പളളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് കവർച്ച. നാല് ട്രസ്റ്റിമാരിൽ ഒരാളും മറ്റ് ഇടവകാംഗങ്ങളും ചേർന്നാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയ്ക്കും പോലീസിനും പരാതി നൽകിയത്. സീറോ മലബാർ സഭയ്ക്കും തൃശൂർ അതിരൂപതയ്ക്കും നാണക്കേട് ഉണ്ടാക്കും വിധമുള്ള സംഭവമാണ് പുറത്തുവരുന്നത്. പരിശുദ്ധ വ്യാകുല മാതാവിൻറെ പേരിലുള്ള പള്ളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് മാരിൽ രണ്ടുപേർ നേർച്ചയായി ലഭിച്ച പണ്ടാരപ്പിരിവ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സഭാവിശ്വാസികളിൽ ഒരു വിഭാഗം പരാതി നൽകിയത്.

നവംബർ മാസത്തിൽ നടന്ന പുത്തൻപള്ളി തിരുനാളിന് ശേഷം ഡിസംബറിലാണ് ഭണ്ഡാരത്തിൽ വീണ നേർച്ച പണം എണ്ണുന്നത്. തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി മാരുടെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിലാണ് പുരാതന കാലം മുതൽ പള്ളിക്ക് ലഭിച്ച പണം എണ്ണുന്നതും രേഖപ്പെടുത്തുന്നതും പിന്നീട് റാങ്കിലേക്ക് മാറ്റുന്നതുമെല്ലാം. എന്നാൽ ഡിസംബർ 2 മുതൽ 19 വരെ വിവിധ സമയങ്ങളിലായി പണ്ടാരം എണ്ണിയപ്പോൾ കളവു നടന്നതായി ആണ് ട്രസ്റ്റിമാരിൽ ഒരാൾ നൽകിയ പരാതിയിൽ പറയുന്നത്. പണം അപഹരിക്കുന്നതായി സംശയം തോന്നിയപ്പോൾ ദിവസങ്ങളോളം സിസിടിവി നിരീക്ഷിച്ചുവെന്നും ദൃശ്യങ്ങളിൽ മോഷണം വ്യക്തമായതോടെ ഡിസംബർ 31നാണ് ഇടവക വികാരിക്കും സഭാ നേതൃത്വത്തിനും വിവരം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ സഭ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ആരോപണ വിധേയർക്കെതിരെ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം.

