ചോറ്റാനിക്കര: പ്രണയത്തിലായിരുന്ന കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുന്നു. കൊറിയൻ സുഹൃത്തിന്റെ പേരിൽ മറ്റാരോ കബളിപ്പിച്ചതായാണെന്നാണ് സംശയമുയരുന്നത്. മരിച്ച ആദിത്യയുടെ കത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട ആളാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ജനുവരി മാസം ആദ്യം പരിചയപ്പെട്ട ആളുമായുള്ള സൗഹൃദം രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ ഇയാൾ അപകടത്തിൽപ്പെട്ടു മരിച്ചുവെന്ന് കേൾക്കുന്നതും അതേ തുടർന്നുള്ള മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്നതുമാണ് ദുരൂഹതയുണർത്തുന്നത്.

ഈ സംഭവത്തിൽ കുട്ടികളെ കബളിപ്പിച്ച് ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയമുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പാസ്വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുള്ളതിനാൽ ഇത് തുറന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. അതേ സമയം ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കാൻ ഇടയായത് അന്വേഷിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.

