കൂത്താട്ടുകുളം: സ്വകാര്യ ബസിൽ യാത്രാ പാസിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് കണ്ടക്ടർക്ക് സ്ക്രൂഡ്രൈവറിന് കുത്തേറ്റു. യാത്രക്കാരൻ പോലീസ് കസ്റ്റഡിയിൽ. കൂത്താട്ടുകുളം – എറണാകുളം റൂട്ടിൽ ഓടുന്ന കെഎംസ് ബസിൽ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.

പരിക്കേറ്റ ബസുടമയും കണ്ടക്ടറുമായ ചോരക്കുഴി കിഴക്കേതലയ്ക്കൽ ജോജോ ആന്റണി(51)യെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പുതുവേലി പാലശേരിൽ രാമചന്ദ്ര(60)നെ കൂത്താട്ടുകുളം പോലീസ് കസ്റ്റഡിയിലെടുത്തു. സംസാരശേഷി ഇല്ലാത്ത ആളാണ് രാമചന്ദ്രൻ.

ബസ് പൈറ്റക്കുളം ഭാഗത്ത് എത്തിയപ്പോൾ കണ്ടക്ടർ യാത്രക്കാരനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ രാമചന്ദ്രൻ കണ്ടക്ടറെ അശ്ലീല ആംഗ്യം കാണിച്ചുവെന്നും തുടർന്നുണ്ടായ വാക്കേറ്റത്തിൽ കണ്ടക്ടർക്ക് കുത്തേൽക്കുകയുമായിരുന്നു.

