വരടിയം: നവീകരണ ജോലിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മൺകൂന കാരണം ഓട്ടോറിക്ഷ അപകടത്തിൽപെട്ടത് ഒരു വയസ്സായ കുരുന്നിന്റെ ജീവനെടുത്തു. ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്നതാണ് ഈ കുഞ്ഞ്. മൺകൂനയിൽ കയറി ഓട്ടോറിക്ഷ മറിഞ്ഞ് ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയയാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന റിൻസി, എമിലിയയുടെ സഹോദരൻ എറിക്, മുത്തച്ഛൻ മേരിദാസ്, ഓട്ടോ ഡ്രൈവർ മനോഹരൻ എന്നിവർക്കു പരുക്കേറ്റു. മേരിദാസിന്റെ പരുക്ക് ഗുരുതരമാണ്.

പിറന്നാൾ ആഘോഷിക്കാൻ വരടിയത്ത് അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേ വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 7ന് ആണ് അപകടം. വരടിയം– മുണ്ടൂർ റോഡിൽ മാസങ്ങളായി നടക്കുന്ന നവീകരണ ജോലിയുടെ ഭാഗമായി റോഡിന്റെ ഒരു വശത്ത് ഓവുചാലിനോടു ചേർന്ന് കുറെ ദൂരം മണ്ണ് കൂനയായി കൂട്ടിയിട്ടിട്ടുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ മൺകൂനയിൽ പിൻചക്രം കയറി ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന എല്ലാവരും റോഡിലേക്ക് വീണു.

തലയിൽ ഏറ്റ മുറിവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. പരുക്കേറ്റവരെ ആദ്യം അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിലിയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചതിനെ തുടർന്ന് തൃശൂരിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ 4ന് മരണം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.


😢🙏