കൊച്ചി: രൂപമാറ്റം വരുത്തി, കാതടപ്പിക്കുന്ന ശബ്ദത്തോടെ ചീറിപ്പായുന്ന കാറുകള്‍ക്ക് മൂക്കുകയറിടാന്‍ പോലീസ്. ഇന്നലെ ഇത്തരത്തില്‍ സൈലന്‍സറില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ ചീറിപ്പാഞ്ഞുപോയ മൂന്ന് കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ക്വീന്‍സ് വാക്ക്വേയില് റേസിംഗ് നടത്താന്‍ എത്തിയതാണ് ഈ വാഹനങ്ങള്‍. രൂപമാറ്റം വരുത്തിയതിന് കാറുടമകള്ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കാറുകളില്‍ സഞ്ചരിച്ച ആറു പേരെ കസ്റ്റഡിയിലെടുത്ത് ഓരോ വാഹനത്തിനും പതിനായിരം രൂപ വീതം പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.

ഞായറാഴ്ച രാത്രി സിഎംഎഫ്ആര്‍ഐയ്ക്ക് മുന്നില്‍ നിർത്തിയിട്ട രണ്ടു കാറുകള്‍ അമിത ശബ്ദം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഹോണ്ട സിവിക്, ഹോണ്ട അക്കോര്‍ഡ് കാറുകളാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ വാഹനങ്ങളുടെ സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തിയതായി കണ്ടെത്തി.

വാഹനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ കാസര്‍ഗോഡ് സ്വദേശിയായ മൂന്നാമത്തെ കാറുകാരന് ഒപ്പം കൂടി. കാര്‍ റേസിംഗാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഒപ്പം കൂടിയത്. സ്വിഫ്റ്റ് കാറിലെത്തിയ ഇയാളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനങ്ങള്‍ വര്‍ക്ഷോപ്പില്‍ കൊണ്ടു പോയി സൈലന്‍സറുകള്‍ അഴിച്ചു മാറ്റി.

