മൂന്നാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂന്നാറിലെ പാതയോരങ്ങളിൽ നിൽക്കുന്ന ജക്രാന്ത മരങ്ങൾ (നീല വാക) മുറിക്കുന്നതിനെതിരെ കേന്ദ്ര വനം മന്ത്രാലയത്തിനുൾപ്പെടെ പരാതി.

എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ആനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി ഭാരവാഹി ടി.എസ്.സന്തോഷാണ് കേന്ദ്ര, സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.

125 വർഷങ്ങൾക്ക് മുൻപ് മൂന്നാറിൽ തേയില കൃഷിക്ക് വന്ന ബ്രിട്ടിഷുകാർ തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ജക്രാന്ത മരങ്ങൾ ഒരു നാടിന്റെ പൈതൃക സ്വത്താണെന്നും 1980ലെ കേന്ദ്ര വന സംരക്ഷണ നിയമപ്രകാരം ഇവ മുറിച്ചുമാറ്റുന്നത് തടയണമെന്നുമാണ് പരാതിയിലുള്ളത്.

കൊച്ചി-ധനുഷ് കോടി ദേശീയപാത വികസനത്തിനായി വീതി കൂട്ടൽ പണികൾ ഊർജിതമായതോടെയാണ് രണ്ടാം മൈൽ മുതൽ മൂന്നാർ വരെയുള്ള പാതയോരത്ത് ഉണ്ടായിരുന്ന നീല വാകമരങ്ങൾ ഭൂരിഭാഗവും മുറിച്ചുനീക്കാൻ തുടങ്ങിയത്.

