വരാപ്പുഴ : ദേശീയപാത 66ൽ സ്റ്റോപ്പിൽ ഇറക്കണമെന്നാവശ്യപ്പെട്ട യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടി താഴെയിട്ടതായി പരാതി. പരിക്കേറ്റ വള്ളുവള്ളി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ റോയി (60) പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കലൂർ – പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടർക്കെതിരെ റോയി പോലീസിൽ പരാതി നല്കി . റോയിയെ കൂടുതൽ മർദിക്കാനൊരുങ്ങിയ കണ്ടക്ടർ നാട്ടുകാരെത്തിയതോടെ ബസിൽ കയറി പോവുകയായിരുന്നു.

കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി മഞ്ഞുമ്മൽ കവലയിൽ നിന്നാണ് വള്ളുവള്ളി അത്താണിയിലുള്ള റോയി ബസിൽ കയറിയത്. ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കായതിനാൽ സർവീസ് റോഡിലൂടെയാണ് ബസ് പോയത്. ആയതിനാൽ അത്താണി സ്റ്റോപ്പിൽ ഇറങ്ങാനായില്ല. തൊട്ടടുത്ത സ്റ്റോപ്പായ സ്കൂൾ പടിയിൽ ബസ് നിർത്തണമെന്നാവശ്യപ്പെട്ടതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. അവിടെയും നിർത്താതെ അടുത്ത സ്റ്റോപ്പായ മില്ലുംപടിയിൽ എത്തിയപ്പോൾ ഇറങ്ങാൻ മടിച്ച റോയിയെ കണ്ടക്ടർ ചവിട്ടി റോഡിലേക്ക് തളളിയിടുകയാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.റോയിയെ പിന്നെയും മർദിക്കാനൊരുങ്ങിയ കണ്ടക്ടർ, നാട്ടുകാർ കൂടിയതോടെയാണ് പിന്തിരിഞ്ഞത്.

