അടിമാലി• അടിമാലി ഗ്രാമപഞ്ചായത്ത് വാളറയിൽ പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന ഗ്ലാസ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുന്ന കാര്യം അനിശ്ചിത ത്തിൽ.

അടിമാലിയുടെ മാത്രമല്ല മൂന്നാറിന്റെ കൂടി വിനോദ സഞ്ചാരത്തിന് കരുത്ത് പകരുമെന്ന പ്രതീക്ഷ നൽകിയ പദ്ധതിയായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ് മാതൃകയിൽ പണികഴിപ്പിക്കാൻ ലക്ഷ്യമിട്ട ഗ്ലാസ് ബ്രിഡ്ജ് പദ്ധതി. വാളറയിൽ വെള്ളച്ചാട്ടത്തിന് അഭിമുഖമായി ദേശിയപാതയോരത്ത് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാനായിരുന്നു ആലോചന. എന്നാൽ നിലവിൽ പദ്ധതി യാഥാർത്ഥ്യമാകുന്ന കാര്യം ത്രിശങ്കുവിലാണ്.
പദ്ധതി യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ വനം വകുപ്പ് തടസ്സവാദമുന്നയിക്കുന്നുവെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു.

ദിവസവും നിരവധിയായ വിനോദസഞ്ചാരികൾ എത്തുകയും വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിച്ച് പോകുകയുമൊക്കെ ചെയ്യുന്ന ഇടമാണ് വാളറ. മഴക്കാലത്താണ് വാളറ വെള്ളച്ചാട്ടം ഏറ്റവും ഭംഗി കൈവരിക്കുന്നത്.

ഈ സമയം ഗ്ലാസ് ബ്രിഡ്‌ജിൽ നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാനാകും വിധം രൂപ കൽപ്പന ചെയ്തതായിരുന്നു പദ്ധതിയുടെ ആലോചനയുമായി മുമ്പോട്ട് പോയത്. പദ്ധതിക്ക് ഏറ്റവും പ്രാരംഭമായി വേണ്ടുന്ന ചില പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിനോദ സഞ്ചാരസാധ്യതക്ക് വലിയ മേൽക്കൈയാകുമായിരുന്ന പദ്ധതിയാണിപ്പോൾ ആലോചന ഘട്ടത്തിൽ തന്നെ നിലച്ച സ്ഥിതിയിൽ എത്തിയത്
