കടുത്തുരുത്തി: മക്കളില്ലാത്ത വൃദ്ധ ദമ്പതിമാറിൽനിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാഞ്ഞൂർ സ്വദേശികളായ വീട്ടിൽ മഹേഷ് സേതുമാധവൻ (38) , ഭാര്യ വിജി മഹേഷ് (37) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

മാഞ്ഞൂർ സ്വദേശികളായ വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ, അവരുടെ സമ്പാദ്യം തട്ടിയെടുക്കാൻ ആസൂത്രിതമായ നീക്കമാണ് നടത്തിയത്. ദമ്പതികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുറുപ്പന്തറ ബ്രാഞ്ചിലുണ്ടായിരുന്ന സ്ഥിരനിക്ഷേപം. സി.എഫ്.സി.ഐ.സി.ഐ. ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിലേക്ക് മാറ്റിയാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം.2024 ജൂലൈ മുതൽ പല ഘട്ടങ്ങളിലായി ചെക്കുകൾ വഴിയും മറ്റ് മാർഗങ്ങളിലൂടെയും 60 ലക്ഷം രൂപ പ്രതികൾ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

തുക ബാങ്കിൽ നിക്ഷേപിച്ചുവെന്ന് ദമ്പതികളെ വിശ്വസിപ്പിക്കാൻ സി.എഫ്.സി.ഐ.സി.ഐ ബാങ്കിന്റെ പേരിൽ വ്യാജ രേഖകളും പ്രതികൾ നിർമ്മിച്ചു നൽകി. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ദമ്പതികൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കടുത്തുരുത്തി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

കടുത്തുരുത്തി എസ്.എച്ച്.ഒ. അൻസൽ എ.എസ്., എസ്.ഐ.മാരായ സുരേഷ്കുമാർ ബി., നാസർ കെ. എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മഹേഷിനെയും വിജിയെയും വൈക്കം ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

