തൊടുപുഴ: മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പശുക്കിടാവിനെ തൊടുപുഴ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അമയല്‍തൊട്ടി ഈഴക്കുന്നേല്‍ മേരിയുടെ പശുക്കിടാവാണ് കാൽവഴുതി കിണറ്റില്‍ വീണത്. വീട്ടുകാരും പ്രദേശവാസികളും പരിശ്രമിച്ചെങ്കിലും കിണറിന് ആഴമുണ്ടായിരുന്നതിനാൽ കിടാവിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് തൊടുപുഴ ഫയര്‍സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി പശുക്കിടാവിനെ സുരക്ഷിതമായി നെറ്റില്‍ കെട്ടി ഉറപ്പിച്ചു. തുടര്‍ന്ന് സേനാംഗങ്ങളും നാട്ടുകാരും ഒത്തുചേര്‍ന്ന് പശുക്കിടാവിനെ മുകളിലേക്ക് വലിച്ചുയര്‍ത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പരിക്കുകളൊന്നുമില്ലാതെ കിടാവിനെ കരയ്ക്കെത്തിച്ചു.

അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്‍, ഫയര്‍ ഓഫിസര്‍മാരായ സി.എസ്. എബി, എസ്. ശരത്, ടി.കെ. വിവേക് , ലിബിന് ജയിംസ്, പ്രമോദ്, സണ്ണി, രാജീവ് ആര്. നായര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

