പെരുമ്പാവൂർ: രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ ഹൗറ സ്വദേശി അക്രം അലിയെ (25) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡ് റോഡിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കാക്കനാട് എത്തിച്ച്, അവിടെനിന്ന് പെരുമ്പാവൂരിൽ എത്തി വിൽപന നടത്തി മടങ്ങി പോകുന്നതായിരുന്നു പ്രതിയുടെ രീതി.
ഒരു കിലോയ്ക്ക് 25,000 രൂപ നിരക്കിൽ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കായിരുന്നു വിൽപന. അവർ ചെറിയ പാക്കറ്റുകളിൽ ആക്കി വിൽപന നടത്തിവരികയായിരുന്നു. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ ജോസി എം. ജോൺസൺ, വിനിൽ ബാബു, സുഭാഷ് തങ്കപ്പൻ, എഎസ്ഐമാരായ പി.എ.അബ്ദുൽ മനാഫ്, ഷൈനി മാത്യു, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, നോബിൾ ബെന്നി ഐസക്, സിപിഒമാരായ അജിത്ത്, സിബിൻ സണ്ണി, നിസാമുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
