
തൃശൂര്‍ : അതിരപ്പിള്ളി റൂട്ടിലെ ഗതാഗതനിയന്ത്രണം താൽക്കാലികമായി മാറ്റി. ഗതംഗതം സ്തംഭിപ്പിച്ച് നടുറോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പൻ കബാലിയെ അഞ്ചുകിലോമീറ്റര്‍ ഉള്‍ക്കാട്ടിലേക്ക് തുരത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മദപ്പാടിന്റെ എല്ലാ ലക്ഷണങ്ങളും കബാലി കാണിക്കുന്നുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. അക്രമ സ്വഭാവമായതിനാല്‍ ആനയെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഗതാഗതം സാധാരണഗതിയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ കബാലി റോഡിലേയ്ക്ക് പന കുത്തിമറിച്ചിട്ട് അഞ്ചുമണിക്കൂര്‍ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ റോഡില്‍ കുടുങ്ങിയ യാത്രികര്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായിരുന്നു. രാത്രി എട്ടരയോടെയാണ് ആന കാട്ടിലേയ്ക്കുകയറിയത്. പിന്നീടാണ് വാഹനങ്ങള്‍ കടന്നുപോയത്.

മദപ്പാടിന്റെ കാലത്ത് റോഡില്‍ ഇറങ്ങിനില്ക്കുന്ന സ്വഭാവമുള്ള ആനയാണ് കബാലി. അക്രമസ്വഭാവവും പ്രദര്‍ശിപ്പിക്കാറുണ്ട്. അതിനാല്‍ യാത്രക്കാര്‍ പ്രകോപനമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

