കുറുപ്പംപടി: ജടയുള്ള മൃഗം ഓടിപ്പോകുന്നതു കണ്ടെന്ന നാട്ടുകാരന്റെ വെളിപ്പെടുത്തൽ സിംഹമാണെന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിച്ചത് തരംഗമായി, അതോടെ നാട്ടുകാർ ഭീതിയിലയി. രായമംഗലം പഞ്ചായത്തിൽ ജനവാസമേഖലയ്ക്കടുത്തുള്ള നെല്ലിമോളം കരിപ്പേലി പാടശേഖരത്തിലാണ് നാട്ടുകാരൻ മൃഗത്തെ കണ്ടത്. ജടയുണ്ടെങ്കിൽ അത് പട്ടിയോ കുറുക്കനോ കാട്ടുപൂച്ചയോ അല്ല സിംഹം തന്നെയെന്നു നാട്ടുവർത്തമാനക്കാർ ഉറപ്പിച്ചതോടെ ജനം നെട്ടോട്ടമായി. നെല്ലിമോളം കവലയ്ക്കു സമീപം കീഴില്ലം കുറിച്ചിലക്കോട് റോഡിൽ തരിശുകിടക്കുന്ന കരിപ്പേലി പാടത്താണു ജഡയുള്ള മൃഗം ഓടിപ്പോകുന്നതു കണ്ടതായി സമീപവാസിയായ തട്ടായത്ത് മാത്യുക്കുട്ടി നാട്ടുകാരെ അറിയിച്ചത്. രാവിലെ 11.30ന് പാടശേഖരത്തിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടയിലാണു സംഭവം.

സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരും രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് പൂണേലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്ത് പരിശോധന നടത്തി. കേരളത്തിലെ വനങ്ങളിൽ സിംഹമില്ലെന്ന് അറിയാവുന്ന വനം വകുപ്പാകട്ടെ തിരിഞ്ഞു നോക്കിയില്ല. പരിശോധനയിൽ സിംഹത്തിന്റെ രോമം പോലും കണ്ടില്ലെന്ന വാർത്ത പരന്നതോടെ സിംഹ ഭീതിക്കു പകുതി അറുതിയായി. കെട്ടഴിഞ്ഞ നായ കോഴിയെ കടിച്ചു കൊണ്ടോടിയതാണെന്ന നാട്ടുകാരന്റെ വെളിപ്പെടുത്തലിൽ ജനം കിതച്ചു നിന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

