കോതമംഗലം : ഊന്നുകല്ലില്‍ പുരോഹിതന്റെ വീട്ടിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിത് വേങ്ങൂര്‍ കുന്നത്തുതാഴെ വീട്ടില്‍ ശാന്ത (61)യെയാണ്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഏതാനും ദിവസം മുമ്പ് കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അടിമാലി പാലക്കാട്ടേല്‍ വീട്ടിൽ ഇപ്പോൾ നേര്യമംഗലത്ത് വാടകക്ക് താമസിക്കുന്ന രാജേഷ് (46) നെ പോലീസ് തിരയുകയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കുറുപ്പംപടിയില്‍ താമസിക്കുന്ന ഫാ. മാത്യൂ ജേക്കബ് കണ്ടോത്തറയുടെ ഉടമസ്ഥതയിലുള്ള ഊന്നുകല്ലിലുള്ള ആളൊഴിഞ്ഞ വീട്ടിലെ മാൻ ഹോളിലാണ് ഇന്നലെ ഉച്ചയോടെ അഴുകിയ നിലയിൽ ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്താകെ കടുത്ത ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെവി മുറിച്ചുമാറ്റി നഗ്നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വീടിന്റെ മുറ്റത്തും മതിലിലും രക്തകറകളും കണ്ടിരുന്നു. ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് ദിവസം മുന്‍പ് മോഷണശ്രമം നടന്നതായി കാണിച്ച് വീട്ടുടമ ഊന്നുകല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
