പെരുമ്പാവൂർ: പെരിയാറിൽ മുങ്ങിത്താഴ്ന്ന 3 വയസ്സുകാരന് രക്ഷയായി പ്ലസ്ടു വിദ്യാർഥി. ചേലാമറ്റം തൊഴേലി വീട്ടിൽ പരേതനായ മദനന്റെയും സിന്ധുവിന്റെയും മകൻ അനശ്വർ(17) ആണ് രക്ഷകനായത്.

രക്ഷപ്പെട്ട ചേലാമറ്റം കൊടിമറ്റം ഉദയകുമാർ–ശ്രീവിദ്യ ദമ്പതികളുടെ മകൻ അക്ഷയ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കൾ വൈകിട്ട് 6ന് ചേലാമറ്റം ക്ഷേത്രക്കടവിലാണു സംഭവം.

വീട്ടുകാരുടെ ശ്രദ്ധയിൽപെടാതെ കുട്ടി പുഴയരികിലേക്കു പോകുകയായിരുന്നു. പുഴയിൽ കിടന്ന പന്ത് എടുക്കാനാണ് കുട്ടി പോയതെന്നാണു കരുതുന്നത്. അനശ്വർ, അമ്മയോടൊപ്പം കടവിലേക്കു എത്തുമ്പോഴാണ് കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. ‘‘തല മാത്രം പെള്ളത്തിന്റെ ഉപരിതലത്തിൽ കാണുന്ന വിധത്തിലായിരുന്നു. ഉടനെ പെരിയാറിലേക്ക് ചാടി കുട്ടിയെ എടുത്തു. അനശ്വറിന്റെ അമ്മ കുട്ടിയുടെ പുറത്ത് തട്ടി വയറ്റിലെ വെള്ളം പുറത്തു കളഞ്ഞു.

അപ്പോഴേക്കും കുട്ടിയുടെ അമ്മയും ഓടി വന്നു. സമീപത്തെ വീട്ടിലെ ആളുകളുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തു. ഒക്കൽ എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അനശ്വർ.

