തദ്ദേശ തിരഞ്ഞെടുപ്പിലെ നാളെ നടക്കുന്ന വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിലെ 28 കേന്ദ്രങ്ങളിലായാണ് 111 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ. രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. 2,220 വാർഡുകളിലെയും ഫലം ഉച്ചയോടെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതു പൂർത്തിയായാലും ഇല്ലെങ്കിലും 8.30ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വാർഡിലെയും വോട്ടെണ്ണലിനു 10 മിനിറ്റു വീതം മതിയാകുമെന്നാണ് വിലയിരുത്തൽ.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണലിനു കുറച്ചു കൂടി സമയം വേണ്ടി വരും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വോട്ടുകൾ ഒരു കൺട്രോൾ യൂണിറ്റിലാണെന്നതിനാലാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകൾ 14 ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രത്തിലാകും എണ്ണുക. ഇതു കലക്ടറേറ്റ് കൺട്രോൾ റൂമിൽ ഏകോപിപ്പിച്ചു ഫലം പ്രഖ്യാപിക്കും. ഗ്രാമ പഞ്ചായത്തുകളിൽ സ്ഥല സൗകര്യമനുസരിച്ച് 8 വോട്ടെണ്ണൽ കേന്ദ്രങ്ങൾ വരെ ക്രമീകരിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റികളിൽ 16 വോട്ടെണ്ണൽ മേശകളുണ്ടാകും. ഒന്നാം വാർഡ് മുതൽ ക്രമത്തിലാകും വോട്ടെണ്ണൽ. തപാൽ ബാലറ്റുകൾ വരണാധികാരിമാരുടെ മേശകളിലാകും എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ തപാൽ വോട്ടുകൾ കലക്ടറേറ്റിൽ എണ്ണും. വോട്ടെണ്ണലിനു തൊട്ടു മുൻപു മാത്രമേ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണൽ മേശയിലെത്തിക്കുകയുള്ളു. പഞ്ചായത്ത് വോട്ടെണ്ണൽ മേശകളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും 2 കൗണ്ടിങ് അസിസ്റ്റന്റുമാരുമുണ്ടാകും. നഗരസഭകളിൽ ഓരോ കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും മാത്രമേയുണ്ടാകു.

വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണൽ മേശയിലെത്തിക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തീരുന്ന മുറയ്ക്കു വോട്ടെണ്ണൽ േകന്ദ്രത്തിൽ തന്നെ ഫലപ്രഖ്യാപനം നടത്തും. വിജയികൾക്ക് അപ്പോൾ തന്നെ സർട്ടിഫിക്കറ്റും നൽകും. വോട്ടെണ്ണലിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ ഗോഡൗണുകളിലേക്ക് മാറ്റാനുള്ള ചുമതല തദ്ദേശ സെക്രട്ടറിമാർക്കാണ്.

