കോതമംഗലം : കേന്ദ്ര വന വന്യജീവി നിയമം ഭേദഗതി ചെയ്ത് ജനവാസ മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വൻ പ്രതിഷേധ മാർച്ചും സംഗമവും കടവൂരിൽ സംഘടിപ്പിച്ചു. പ്രതിക്ഷേധസംഗമം സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസമാണ് അയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന കടവൂർ പ്രദേശത്തുകൂടെ ആന കാളിയാർ പുഴ കടന്ന് കോടിക്കുളം പഞ്ചായത്തിൽ എത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്.കഴിഞ്ഞ 100 വർഷത്തിലധികമായി കാട്ടാനയുടെ ശല്യം ഇല്ലാതിരുന്ന പ്രദേശത്താണ് ഇപ്പോൾ ആന ശല്യം ഉള്ളത്. ഈ പ്രദേശത്തെ കൃഷിക്കാര്‍ക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നൂറുകണക്കിന് കൃഷിക്കാരുടെയും സാധാരണക്കാരുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലകളിൽകാട്ടാന ശല്യം ഉണ്ടായിട്ടും പൈങ്ങോട്ടൂർ പഞ്ചായത്ത് നിവാസികൾ കൂടിയായ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ എന്നിവർ ഇതിനു പരിഹാരം കാണാൻ യാതൊരു ഇടപെടലും നടത്തുന്നില്ല. ജനപ്രതിനിധികളുടെ അനാസ്ഥക്കെതിരെയും കടുത്ത പ്രതിഷേധം പരിപാടിയുടെ ഭാഗമായി ഉണ്ടായി. പ്രതിഷേധ സംഗമത്തിൽ സിപിഐഎം ഏരിയ സെക്രട്ടറി അഡ്വക്കറ്റ് എ എ അൻഷാദ് അധ്യക്ഷത വഹിച്ചു. റാജി വിജയൻ, എ വി സുരേഷ്,ജിജി ഷിജു ശരത് രാജൻ, സുബി ഷൈൻ, അമൽ രാജ് സോമ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
