കാന്തല്ലൂർ സ്ട്രോബറി കൃഷിക്ക് മണ്ണൊരുക്കി കർഷകരും കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും. പുതിയ സീസണിലെ കൃഷിക്ക് പിന്തുണയുമായി സർക്കാർ ഏജൻസികൾ എത്തിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് തൈകളും, മറ്റ് ആനുകൂല്യങ്ങളും നൽകി തുടങ്ങിയതോടുകൂടിയാണ് കർഷകർ സ്ട്രോബറിയിലേക്ക് തിരിഞ്ഞത്.

പുണെയിൽ നിന്ന് കൊണ്ടുവന്ന അത്യുത്‌പാദനശേഷിയുള്ള ഇനങ്ങളായ വിന്റർ ഡോൺ, സ്വീറ്റ് ചാർലി എന്നീ തൈകൾ ഉപയോഗിച്ച് മുപ്പത് ഏക്കറോളം സ്ഥലത്താണ് വിവിധ സ്ഥലങ്ങളിലായി ഇപ്പോൾ കാന്തല്ലൂരിൽ കൃഷിയിറക്കിയിരിക്കുന്നത്. 2013-14 കാലഘട്ടത്തിലാണ് കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി കൃഷി ആരംഭിക്കുന്നത്. നല്ല വിളവും വിലയും ലഭിച്ചുതുടങ്ങിയതോടുകൂടി കൂടുതൽ കർഷകർ സ്ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞു.

എന്നാൽ, കാലാവസ്ഥാ വ്യതിയാനവും സർക്കാർ ഏജൻസികളുടെ സഹായങ്ങളും നിലച്ചതോടുകൂടി വെളുത്തുള്ളിയടക്കമുള്ള മറ്റ് കൃഷികളിലേക്ക് കർഷകർ തിരിഞ്ഞു. വീണ്ടും ഇപ്പോൾ സഹായവുമായി സർക്കാർ ഏജൻസികൾ എത്തിയ സാഹചര്യത്തിലാണ് കുറച്ച് കർഷകർ വീണ്ടും സ്ട്രോബറി കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷിവ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും.

സ്ട്രോബറി തൈകളിൽനിന്ന് ഏഴ് മാസം നീളുന്ന വിളവെടുപ്പ് ഉണ്ടാകും. കിലോയ്ക്ക് നാനൂറുമുതൽ അറുനൂറ് രൂപയ്ക്കുവരെ വില ലഭിക്കും. കാന്തല്ലൂർ കൃഷി ഓഫീസർ മനോജ് ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, എസ്എച്ച്എം ഫീൽഡ് അസിസ്റ്റന്റ് അഭിലാഷ് മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

