അടിമാലി: വേനൽ കനത്തു തുടങ്ങിതോടെ ഹൈറേഞ്ചിലെ ജലപാതങ്ങൾ വരണ്ടുണങ്ങി. ചീയപ്പാറ, വാളറ, തൊമ്മൻകുത്ത്, അരുവിക്കുത്ത്, ആനയാടിക്കുത്ത് തുടങ്ങി അറിയപ്പെടുന്നതും പെടാത്തതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ജില്ലയുടെ വിവിധ മേഖലകളിൽ സഞ്ചാരികളെ ആകർഷിച്ചിരുന്നു. എന്നാൽ വേനലിന്റെ കാഠിന്യം വർധിച്ചതോടെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും ജലമില്ലാതെ വരണ്ടുണങ്ങിയ നിലയിലാണ്. വെള്ളച്ചാട്ടങ്ങൾ വറ്റി വരണ്ടത് വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്.
ജലസമൃദ്ധിയുടെ ഓർമ്മകളിലെത്തി വരണ്ടുകിടക്കുന്ന പാറയിടുക്കുകൾ കണ്ട് നിരാശരായി മടങ്ങുന്ന സഞ്ചാരികളെ ഒട്ടുമിക്കയിടങ്ങളിലും കാണാം. വെള്ളം പൂർണമായി വറ്റിവരണ്ട് സഞ്ചാരികൾ എത്താതായതോടെ വെള്ളച്ചാട്ടങ്ങൾക്കരികിൽ കച്ചവടം നടത്തിയിരുന്ന വ്യാപാരികളും പ്രതിസന്ധിയിലായി.
വഴിയോര വിൽപ്പന നടത്തിയിരുന്ന ചിലർ കച്ചവടം നിർത്തി മറ്റ് ജോലികൾക്ക് പോയി. ഇനിയും പൂർണമായി വരളാത്ത ചില വെള്ളച്ചാട്ടങ്ങളാണ് മലകയറിയെത്തുന്ന സഞ്ചാരികൾക്ക് അൽപ്പമെങ്കിലും ആശ്വാസമാകുന്നത്. അതേ സമയം അയൽ ജില്ലകളെ അപേക്ഷിച്ച് പകൽ ചൂടിന് ഇടുക്കിയിൽ കുറവുണ്ട്. രാത്രികാലത്ത് അന്തരീക്ഷ താപനില താഴുന്നത് ആശ്വാസകരമാണ്. വേനൽ നീണ്ടുനിന്നാൽ പൂർണമായി വരളാത്ത വെള്ളച്ചാട്ടങ്ങളടക്കം കൂടുതൽ ശോഷിക്കുന്ന സ്ഥിതിയുണ്ടാകും.

