അതിരപ്പിള്ളി: മൂന്ന് മണിക്കൂർ നാട്ടുകാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ജനവാസ മേഖലയിൽ കാട്ടാനകളുടെ പരക്കം പാച്ചിൽ. വെറ്റിലപ്പാറ പാലത്തിനു സമീപം ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതൽ പത്ത് മാണി വരെയാണ് ആനക്കൂട്ടം എണ്ണപ്പന തോട്ടത്തിൽ തലങ്ങും വിലങ്ങും നടന്നത്.

പുഴയോരത്ത് സ്ഥാപിച്ച സോളർ വേലി മറികടക്കാൻ കഴിയാതെ ആനകൾ മണിക്കൂറുകൾ എണ്ണപ്പന തോട്ടത്തിൽ ചുറ്റി തിരിയുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ ചിക്ളായി അങ്കണവാടി പരിസരത്ത് നിന്നാണ് നാല് കുട്ടിയാനകൾ അടക്കമുള്ള ഒൻപത് ആനകൾ പുഴ കടന്ന് വനത്തിലേക്കു പോകാൻ തോട്ടത്തിൽ എത്തിയത്.

കാട്ടാന ശല്യം വർധിച്ച സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കാൻ പ്ലാന്റേഷൻ അതിർത്തിയിൽ പുഴയുടെ തീരത്ത് സോളർ വേലി സ്ഥാപിക്കുന്നുണ്ട്. നേരം പുലർന്ന് സംസ്ഥാന പാതയിൽ തിരക്ക് വർധിച്ചതോടെ റോഡിനു സമീപം നിന്നിരുന്ന ആനകൾ സഞ്ചാരികൾക്കും ഭീഷണിയായി.

രാവിലെ ധാരാളം സ്കൂൾ വാഹനങ്ങൾ ഇതുവഴി പോകുന്നതിനാൽ നാട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങി. ഇതിനിടയിൽ വനം ജീവനക്കാരും നാട്ടുകാരും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പുഴയോരത്ത് സ്ഥാപിച്ച സോളർ വേലിയുടെ ലൈൻ മുറിച്ച് നീക്കി ആനകൾക്ക് പുഴയിലേക്ക് വഴിയൊരുക്കി.

