കോതമംഗലം: സുസ്ഥിരമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയണമെങ്കിൽ നല്ല ഉദാത്തമായ ചിന്താഗതിയുള്ള നേതാക്കൾ ഉണ്ടാകണമെന്നും, നാളെയേക്കുറിച്ച് ചിന്തയില്ലാത്ത അധികാരികളാണ് സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കുന്നതെന്നും, ഇന്ത്യയിലെയും, കേരളത്തിലെയും ഭരണാധികാരികൾ ഉയർന്ന ചിന്താഗതികൾ ഉള്ളവരാണെന്നും യൂണിവേഴ്സിറ്റി ഓഫ് മാൾട്ടയിലെ ലക്ചറർ ഗബ്രിയേല ബോർഡ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ച ദ്വിദിന അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

നമുക്കും നമ്മുടെ മക്കൾക്കും നല്ല ഒരു ഭാവിയും, ശുദ്ധമായ വായുവും വെള്ളവും വേണം എന്ന ചിന്ത ഏവർക്കും ഉണ്ടാകണമെന്നും ഗബ്രിയേല പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. ബാംഗ്ളൂരൂ സ്കൂൾ ഓഫ് പോളിസി& ഗവേർണൻസ് ഡയറക്ടർ ശ്രീലത കൃഷ്ണൻ,പഞ്ചാബ് പട്യാല പഞ്ചാബി യൂണിവേഴ്സിറ്റി പ്രൊഫ. അജിത ഡി സിംഗ്,സുസ്തേര ഫൌണ്ടേഷൻ & ഭാവ ഇന്ത്യ സഹ സ്ഥാപക ദീപ അനന്തപത്മനാഭൻ, സമ്മേളന കോർഡിനേറ്റർ ഡോ. ഡയാന ആൻ ഐസക്, കൺവീനർ ഡോ. പുതുമ ജോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പരിസ്ഥിതിക്ക് ദോഷം വരുത്താതെ, ഭാവി തലമുറയ്ക്കായി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് നടത്തുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനം കോമേഴ്‌സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ബി വോക് വിഭാഗങ്ങൾ ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ സമ്മേളനത്തിൽ സുസ്ഥിര വികസനവും, നവീകരണവും എന്ന വിഷയത്തിൽ അന്തര്‍ ദേശീയ സംവാദങ്ങളും വാണിജ്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങള്‍, പരിസ്ഥിതി പഠനം, കാലാവസ്ഥ വ്യതിയാനം,ദുരന്തനിവാരണവും മാനേജ്മെന്റും, ആരോഗ്യം, ഫിറ്റ്നസ്, സംസ്കാരം, നവീന സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടും. ഇന്ത്യയിലെയും, വിദേശ രാജ്യങ്ങളിലെയും പ്രമുഖരായ വിദഗ്ധരും, ഗവേഷകരുമാണ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രഭാഷണങ്ങൾ നടത്തുന്നത്.

