കൊച്ചി • പാലിയേക്കര ടോൾ പ്ലാസയിൽ
ടോൾ പിരിക്കുന്നത് നാലാഴ്‌ചത്തേക്കു വിലക്കി ഹൈക്കോടതി. ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി നടപടി.
ഏതാനും കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ അറിയിച്ചു
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി ആവശ്യമായി വരും എന്നാണ്. എന്നാൽ തകർന്ന പാതയിലെ ടോൾ പിരിവും പ്രശ്‌നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേൽക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് കോടതിയെ സമീപിച്ചത്.
