തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ ( ഓറഞ്ച് അലര്‍ട്ട് ) മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണ്ണമായി പിന്‍വാങ്ങി തുലാവര്‍ഷം ( വടക്കു കിഴക്കന്‍ കാലവര്‍ഷം ) ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട് . അതിനാൽ മഴയുടെ അളവിന് ശക്തി കൂടാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ മാസം 20 വരെ സംസ്ഥാനത്താകെ ശക്തമായ മഴ തന്നെ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നാളെയും ഞായറാഴ്ചയും കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
