പെരുമ്പാവൂർ: ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അർജദ് ഹുസൈൻ (22), അജാജുൽ മണ്ഡൽ (42) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് പിടികൂടിയത്. ബൈക്കിൽ കറങ്ങി നടന്നായിരുന്നു കഞ്ചാവ് വില്പന. കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ്, ശ്രീഭൂതപുരത്തുള്ള ഇവർ താമസിക്കുന്ന റൂമിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു കൊടുക്കുകയായിരുന്നു.

ഒരു കിലോ കഞ്ചാവിന് 25000 രൂപ നിരക്കിൽ ആയിരുന്നു വിൽപ്പന. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളായ യുവാക്കളും ആയിരുന്നു ഇവരുടെ കസ്റ്റമേഴ്സ്. ആവശ്യക്കാർ ആണെന്ന രീതിയിൽ എത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിൻതുടർന്നാണ് സാഹസികമായി കസ്റ്റഡിയിലെടുത്തത്. അജാജുൽ മണ്ഡലിനേ കഴിഞ്ഞവർഷം അഞ്ചാം മാസം രണ്ടരക്കിലോ കഞ്ചാവുമായി പെരുമ്പാവൂരിൽ പിടികൂടിയിരുന്നു. മൂന്നുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

