ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടിയിൽ പ്രവർത്തിക്കുന്ന പുതിയ അങ്കണവാടി കെട്ടിടം തകർത്തു ഒറ്റയാൻ. ആറു മാസം മുമ്പ് പ്രവർത്തനം ആരംഭിച്ച കെട്ടിടമാണ് കാട്ടാന തകർത്തത്. കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളെല്ലാം ഭക്ഷിച്ച കാട്ടാന അരിച്ചാക്കുകൾ പുറത്തേക്ക് വലിച്ചിട്ടു.

ഇടമലക്കുടിയിലെ പോളിംഗ് ബൂത്തായി നിശ്ചയിച്ചിരുന്ന കെട്ടിടംകൂടിയാണ് ഇത്. ഭിത്തിയും ജനാലയും തകർത്ത കാട്ടാന അതുവഴിയാണ് ഭക്ഷണവസ്തുക്കൾ പുറത്തേക്ക് വലിച്ചിട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കാട്ടാന പോളിംഗ് ബൂത്ത് തകർത്തത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി വന്യജീവികളുടെ ആക്രണം ഇടമലക്കുടി നിവാസികളുടെ ഉറക്കം കെടുത്തുകയാണ്.

മാസങ്ങൾക്കു മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ജനവാസമേഖലയിൽ കാട്ടാന പകൽനേരത്തെത്തി ഏറെ സമയം നിലയുറപ്പിച്ചിരുന്നു.

