അന്തിക്കാട്: കുടുംബവഴക്കിനെതുടർന്ന് യുവതിയെ മനക്കൊടിയിലെ വാടകവീട്ടിൽവച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം പൊന്നാനി കോട്ടത്തറ മണാഞ്ചേരി സ്വദേശിനി വള്ളിക്കാട്ടിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൾ അമൃതയെ (23) കൈകാലുകളിൽ ആഴത്തിലുള്ള മുറിവുകളോടെ ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശിനെ (24) അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. പാമ്പുകാവ് റോഡ് കൽപക മഹിളാസമാജം പരിസരത്തുള്ള വാടകവീട്ടിൽ വച്ച് കുടുംബവഴക്കിനെത്തുടർന്ന് ജിതിൻ പ്രകാശ് അമൃതയെ വെട്ടുകയായിരുന്നുവെന്നും ചോരവാർന്ന നിലയിൽ പ്രതി തന്നെയാണ് ഭാര്യയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.സംഭവസമയത്ത് ഇവരുടെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. നേരത്തേയും ഇവർ വഴക്കുണ്ടാക്കിയിരുന്നുവെന്നും പൊലീസ് ഇടപെട്ടിരുന്നുവെന്നും പറയുന്നു.

തൃശൂർ ചെമ്പൂക്കാവിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യനാണ് അമൃത. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്നും പൊലീസ് പറഞ്ഞു. എൽത്തുരുത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ 2 മാസം മുൻപാണ് ഇവർ വാടകയ്ക്ക് താമസിക്കാനെത്തിയത്. അയൽക്കാരുമായ ഇവർ ഇടപെഴകാറില്ലെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് മെക്കാനിക്കാണ് ജിതിൻ.

ഇൻസ്പെക്ടർ കേഴ്സൺ വി.മാർക്കോസ്, എസ്ഐ ഡെന്നി, എഎസ്ഐ പി.ഡി.വിജയൻ, സീനിയർ സിപിഒമാരായ പി.എസ്.സാജു, പി.ആർ.അനീഷ്, സിപിഒ ജോയ് എന്നിവരടങ്ങുന്ന പൊലീസ് സംഘവും ഫൊറൻസിക് സയന്റിഫിക് ഓഫിസർ അശ്വതി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

