കൊച്ചി: ബൈക്കിൽ കറങ്ങിനടന്ന് പെണ്‍കുട്ടികളോടും സ്ത്രീകളോടും മോശമായി പെരുമാറുകയും, ആക്രമിക്കുകയും ചെയ്യുന്ന രണ്ടു യുവാക്കളെ പോലീസ് പിടികൂടി. അരൂക്കുറ്റി വടുതല ഷെഫീക്ക് മന്‍സിലില്‍ മുഹമ്മദ് അന്‍ഷാദ് (19), പുല്ലേപ്പടി സി.പി. ഉമ്മര്‍ റോഡ്, കരിന്തപറമ്പ് മുഹമ്മദ് റാസിക് (18) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്.

നഗരത്തിലെ ഇടവഴികളിലൂടെ തനിയെ നടന്നു പോകുന്ന പെണ്‍കുട്ടികളെയാണ് പ്രതികൾ ആക്രമിക്കുന്നത്. ആക്രമത്തിന് ഇരകളാകുന്നവർ നാണക്കേടു ഭയന്ന് പരാതിപ്പെടാറില്ല. കഴിഞ്ഞ ദിവസം പ്രതികളുടെ ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

പരാതിക്കാരി നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കലൂര്‍, കടവന്ത്ര, പാലാരിവട്ടം ഭാഗങ്ങളിലെ 500ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫിന്റെ മേല്‍നോട്ടത്തില്‍ എസ്ഐമാരായ പ്രമോദ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

