ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും കുട്ടിയെ തുടർച്ചയായി ഉപദ്രവിക്കുകയായിരുന്നു
മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക് 58 വർഷം വീതം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീറാണ് തൃശ്ശൂർ ഒല്ലൂകര ഇല്ലഞ്ഞികുളം കര കദളിക്കാട്ടിൽ വീട്ടിൽ കെ. സമൽ (32), തൊടുപുഴ ഉടുമ്പന്നൂർ പള്ളിക്കമുറിയിൽ കരയിൽ ഇളന്താനത്ത് വീട്ടിൽ സൂര്യദേവ് (27) എന്നിവരെ ശിക്ഷിച്ചത്.
പിഴത്തുകയിൽ രണ്ടുലക്ഷം രൂപ വീതം ഇരയ്ക്ക് നഷ്ട പരിഹാരമായി നൽകണം. 2019 ഡിസംബർ 16-ന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും ആറ് വയസ്സുകാരിയെ തുടർച്ചയായി ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
