മൂവാറ്റുപുഴ: മൂവാറ്റുപുഴ വാഴപ്പിള്ളി ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ മോഷണം 20,000 രൂപയുടെ നാണയവും മദ്യവും കടത്തി. എത്ര കുപ്പി മദ്യം നഷ്ടപ്പെട്ടു എന്നതിന്റെ കൃതൃമായ കണക്കെടുപ്പ് നടത്തിവരുന്നു.
വ്യാഴാഴ്ച രാത്രി 10.30-ഓടെയാണ് മോഷണം നടന്നത്. കറൻസി സൂക്ഷിക്കുന്ന ചെസ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയത്. ലോക്കൽ കൗണ്ടറിന്റെ മുന്നിലെ ഷട്ടർ ലോക്ക് ചെയ്യുന്ന ഇരുമ്പുപട്ട യന്ത്രസഹായത്താൽ അറത്ത് മാറ്റിയാണ് അവർ അകത്തുകടന്നത്. എന്നാൽ, താഴ് പൊളിക്കാനോ അറക്കാനോ ശ്രമിച്ചിട്ടില്ല. ഷട്ടർ തുറന്ന് ബിയർകെയ്സുകൾ മറിച്ചിട്ട് വിടവുണ്ടാക്കി കടന്ന, മോഷ്ടാക്കൾ കൗണ്ടറിനുള്ളിലിരുന്ന ബാഗിനുള്ളിൽ നിറച്ചാണ് നാണയങ്ങൾ കടത്തിക്കൊണ്ടുപോയത്. സഞ്ചിയും കട്ടറുമായാണ് മോഷ്ടാക്കൾ അകത്തേക്ക് പോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
സ്ഥലത്തു നിന്ന് രണ്ട് ഹാക്സോബ്ലേഡും കിട്ടിയിട്ടുണ്ട്. മദ്യശാലയെക്കുറിച്ച് കൃത്യമായി അറിവുള്ളവരാണ് മോഷ്ടാക്കളെന്നാണ് പോലീസ് കരുതുന്നത്. 30 വയസ്സിനടുത്ത് തോന്നിക്കുന്ന മോഷ്ടാക്കൾ അയൽസംസ്ഥാനക്കാരാണോയെന്നും സംശയിക്കുന്നുണ്ട്. മൂവാറ്റുപുഴ പോലീസ്, എക്സൈസ്, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വൈകീട്ട് 6.30 വരെ ഔട്ട്ലെറ്റ് തുറക്കാത്തതിനാൽ ഉപഭോക്താക്കളും തടിച്ചുകൂടി. രണ്ട് കൗണ്ടറിലും കൂടി പത്തു ലക്ഷത്തോളം രൂപയുടെ വിൽപ്പന നഷ്ടം സംഭവിച്ചതായാണ് കണക്ക്. പ്രതിദിനം 15 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഔട്ട്ലെറ്റാണ് മൂവാറ്റുപുഴയിലേത്.
ബുധനാഴ്ച രാത്രി ഇവിടെ മോഷണശ്രമം നടന്നിരുന്നു. മോഷണം നടത്താനെത്തി മറന്നുവെച്ച ഫോണും ധരിച്ചിരുന്ന ജീൻസും എടുക്കാനെത്തിയ മൂവാറ്റുപുഴ കുര്യൻമല സ്വദേശി നൈസാബി (28) നെ വ്യാഴാഴ്ച പോലീസും ജീവനക്കാരും ചേർന്ന് പിടികൂടിയിരുന്നു.
