February 8, 2026
idamalakudy
14 വാർഡുകളിലായി 1803 വോട്ടർമാരും 41 സ്ഥാനാർഥികളുമാണുള്ളത്. 

തൊടുപുഴ: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി തിരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞു. 14 വാർഡുകളിലായി 1803 വോട്ടർമാരും 41 സ്ഥാനാർഥികളുമാണുള്ളത്.  893 സ്ത്രീവോട്ടർമാരും 910 പുരുഷ വോട്ടർമാരുമാണുള്ളത്. സ്ഥാനാർഥികളിൽ 20 പേർ സ്ത്രീകളും 21 പേർ പുരുഷന്മാരുമാണ്. 14 പോളിങ് ബൂത്തുകളിലായി 56 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സ്ഥാനാർഥികളും തമിഴ് വംശജരായതിനാൽ പോസ്റ്ററുകളും പ്രചാരണവുമെല്ലാം തമിഴിലാണ്. മൂന്നാർ ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡാണ് ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തായത്.

Sponsored

കിലോമീറ്ററുകളോളം നടന്നു വേണം പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർക്ക് പോളിങ് സ്റ്റേഷനുകളിലെത്താൻ. ഇടമലക്കുടിയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 7 സെക്ടറൽ അസിസ്റ്റന്റുമാരെ നിയോഗിക്കുന്നുണ്ട്.വന്യമൃഗശല്യം പതിവായ ഇവിടെ താൽക്കാലിക ഫെൻസിങ്, ആർആർടി സേവനം എന്നിവ ഉറപ്പാക്കിയാകും ഉദ്യോഗസ്ഥർ പോകുക. രാജമല പെട്ടിമുടിയിൽനിന്ന് 17 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി. ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത് കാട്ടുമരങ്ങളും കമ്പും മണ്ണും പുല്ലും ഉപയോഗിച്ച് നിർമിച്ച വീടുകളിലാണ്.

ആശുപത്രി ഉണ്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമേയുള്ളു. രാത്രി വന്യമൃഗാക്രമണം ഉണ്ടായാൽ രാവിലെ വരെ അതു സഹിച്ച് അവിടെത്തന്നെ കഴിയേണ്ട സാഹചര്യമാണ്. പഞ്ചായത്ത് രൂപീകൃതമായി 15 വർഷത്തിനിടയിൽ ഇടമലക്കുടി വികസനത്തിനായി കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും 25% പോലും നടപ്പാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!