February 8, 2026
thrissur
ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും കവരുകയും ചെയ്തു

തൃശൂർ: യുവതിയെ റിസോർട്ടിലെത്തിച്ചു രാസലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതിയടക്കം 3 പേർ റൂറൽ പൊലീസിന്റെ പിടിയിൽ. കൊടകര വാസുപുരം വെട്ടിക്കൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി അത്തായിൽ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ ചിക്ലായി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരെ കോഴിക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്. വാടകവീടു സംഘടിപ്പിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്‌ത്‌ ഇരുപത്തിനാലുകാരിയെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയും തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും കവരുകയും ചെയ്തെന്നുമാണു കേസ്.

രണ്ടാഴ്ച മുൻപാണു സംഭവം. നാലുപേർ ചേർന്നു ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നു പരാതി നൽകിയതോടെയാണു പൊലീസ് അന്വേഷണം തുടങ്ങിയത്. നാലാമൻ ഇപ്പോഴും ഒളിവിലാണ്. ഒരു പവൻ വീതം തൂക്കമുള്ള സ്വർണമാലയും വളയും കവർന്നെന്നാണു പരാതിയിൽ പറയുന്നത്. 2016ൽ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ലാറ്റിൽ സതീശൻ എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണു റഷീദ്. കൊടകര, വെള്ളിക്കുളങ്ങര, തൃശൂർ വെസ്‌റ്റ്, വിയ്യൂർ സ്‌റ്റേഷനുകളിലായി റഷീദിനെതിരെ 16 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ആയുധ നിയമപ്രകാരവും പ്രതി ജയിൽശിക്ഷ അനുഭവിച്ചു.

റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്‌പി വി.കെ.രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് പൗലോസ്, ഡാൻസാഫ് അംഗങ്ങളായ എഎസ്ഐ സിൽജോ, ഷിജോ, റെജി, സിപിഒ രഞ്ജിത്ത്, അതിരപ്പിള്ളി എസ്ഐ ഷിജു, എഎസ്ഐ ബൈജു, ഷാജു, ജിനി, സിപിഒമാരായ മനോജ്, മുഹമ്മജ്, വിപിൻ, രൂപേഷ് തുടങ്ങിയവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!