മുവാറ്റുപുഴ: നടപ്പാതയുടെ ഒരു ഭാഗത്ത് അടിയിൽ കൽക്കെട്ട് തകർന്ന് വലിയ കുഴി രൂപപ്പെട്ടു. നടപ്പാതയിൽ നിന്ന് ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്ത വിധത്തിൽ താഴെയാണ് കൽക്കെട്ട് തകർന്നിരിക്കുന്നത്. ഈ ഭാഗത്തെ നടപ്പാത ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ലത പാലം മുതൽ ത്രിവേണി സംഗമം വരെ നിലവിലുള്ള നടപ്പാതയാണു തകർച്ച നേരിടുന്നത്.

അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ വലിയ ടൂറിസം വികസനം ലക്ഷ്യമിട്ട് നിർമിച്ച പുഴയോര നടപ്പാത തകർച്ചയുടെ വക്കിലാണ്. ഇതിനിടയിലാണ് പാതയുടെ അടിത്തട്ടിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. ജോസഫ് വാഴയ്ക്കൻ എംഎൽഎ ആയിരുന്ന കാലത്താണ് നടപ്പാത നിർമിച്ചത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണു നടപ്പാത നിർമിച്ചതെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. പുഴയോര നടപ്പാതയുടെ കൽക്കെട്ടുകൾക്കിടയിലൂടെ വൃക്ഷങ്ങളുടെ വേരുകൾ വളർന്നിറങ്ങിയതാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഈ മരങ്ങൾ വെട്ടി നീക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ല. നടപ്പാതയിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ ഒന്നൊഴിയാതെ സാമൂഹികവിരുദ്ധർ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു.

സന്ധ്യ പരക്കുന്നതോടെ ഇവിടം കൂരിരുട്ടിലാവും. സാമൂഹിക വിരുദ്ധരും എത്തും. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപയുടെ തൂക്കുപാലം പൂർത്തിയാകുന്നതോടെ പേട്ടയിൽ നിന്നാരംഭിക്കുന്ന പുഴയോര നടപ്പാത ത്രിവേണി സംഗമ തീരത്തെ നടപ്പാതയോടു കൂട്ടിയോജിപ്പിക്കുന്ന വിധത്തിലാണു വിഭാവനം ചെയ്യുന്നത്. നഗരസഭ ഡ്രീം ലാൻഡ് പാർക്കിൽ നിന്ന് തൊടുപുഴയാറിനു കുറുകെ പേട്ടയിലേക്ക് തൂക്കു പാലം നിർമാണം പുരോഗമിക്കുകയാണ്. പേട്ട മുതൽ കച്ചേരിത്താഴം വരെ പുഴയോര നടപ്പാത നിർമിക്കാനും പദ്ധതിയുണ്ട്. നടപ്പാതയുടെ തകരാർ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

