മൂവാറ്റുപുഴ: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നഗരസഭയുടെ പൊതുശ്മശാനം നാളെ തുറന്നു നൽകും. പെയ്ന്റിങ് ജോലികൾ, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ശ്മശാനം വീണ്ടും പ്രവർത്തന സജ്ജമായതെന്നു നഗരസഭാ ചെയർപഴ്സൻ ജോയ്സ് മേരി ആന്റണി അറിയിച്ചു. മുൻ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച 2.10 കോടി രൂപയുടെ വികസന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ചെയർപഴ്സൻ പറഞ്ഞു. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

മതപരമായ മരണാനന്തര ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുള്ള സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടവും രണ്ട് പുതിയ ബർണറുകൾ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ശ്മശാനത്തിന്റെ പ്രവർത്തനം എത്രയും വേഗം പൂർണതയിലെത്തിക്കുകയാണ് നഗരസഭലക്ഷ്യമിടുന്നത്. ശ്മശാനത്തിലെ നവീകരണ പ്രവർത്തനങ്ങൾ ചെയർപഴ്സനും കൗൺസിൽ അംഗങ്ങളും നേരിട്ടെത്തി വിലയിരുത്തി. വാർഡ് കൗൺസിലർ ജിനു മടേക്കൽ, കൗൺസിലർമാരായ നൗഫിയ മൈതീൻ, മനു പോൾ അസം ബീഗം, ബിസ്മി സാബിത്, ഷേർളി പൗലോസ്, ഷബാന യൂനസ്, ജാസ്മിൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
