മൂവാറ്റുപുഴ: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ഞള്ളൂർ മടക്കത്താനം വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (36)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കൂത്താട്ടുകുളം, കുറുപ്പംപടി, കുന്നത്തുനാട്, കുളമാവ്, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.

2024 നവംബറിൽ ഐരാപുരം കുറ്റിപ്പിള്ളി കരയിൽ വരാപ്പിള്ളി വീട്ടിൽ പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ഒന്നാം പ്രതിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കൂത്താട്ടുകുളം ജൂവൽ ഭാഗത്ത് നിന്നും ആക്ടീവ സ്ക്കൂട്ടർ മോഷണം നടത്തിയതിന് കൂത്താട്ടുകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം ബൈജുവിൻ്റെ നേതൃത്വത്തിൽ വാഴക്കുളം സബ്ബ് ഇൻസ്പെക്ടർമാരായ കെ.പി സിദ്ദിഖ്, പി.എസ് ജോജി, അസി. സബ്ബ് ഇൻസ്പെക്ടർമാരായ എ.പി ഷിനോജ്, ജോബി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം ഷഫീക്ക്, സിവിൽ പോലീസ് ഓഫീസർ ടി.എൻ അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

