അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. ബുധനാഴ്ച മുതൽ ഒരു മാസത്തേക്കാണ് നിലയം അടച്ചത്. ജലവിതരണത്തിനായി ബദൽ സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബിയും അറിയിച്ചു. ഒരു മാസം കൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്.

600 മെഗാവാട്ട് വൈദ്യുതി കുറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ധാരണയായതിനാല്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ മൂവാറ്റുപുഴ വാലി, പെരിയാര്‍ വാലി കനാലുകള്‍ കൂടുതല്‍ തുറന്ന് ജല വിതരണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. മൂവാറ്റുപുഴ ജലവിതരണ പദ്ധതിയെ ബാധിക്കാതിരിക്കാന്‍ മലങ്കര– ഭൂതത്താന്‍കെട്ട് അണക്കെട്ടുകളില്‍ നിന്ന് വെള്ളം നല്‍കുകയും ചെയ്യും.

