വയോധികയുടെ മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ നിഷേധിച്ചതിനെ തുടർന്ന് മൃതദേഹവുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്വത്തിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയി മോർച്ചറിക്കു മുൻപിൽ പ്രതിഷേധം. കിടപ്പുരോഗിയായിരുന്ന മുടക്കുഴ തുരുത്തി പാബ്രക്കാരൻ ഏലി കുര്യന്റെ (95) മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. ഇന്നലെ രാവിലെ 11ന് വീട്ടിലാണ് ഏലി കുര്യൻ മരിച്ചത്.

വിദേശത്തുള്ള ബന്ധുക്കൾ വരുന്നതു വരെ ഫ്രീസറിൽ സൂക്ഷിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചനും മക്കളും ബന്ധുക്കളും കൂടി മൃതദേഹം ആശുപത്രിയിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തും മുടക്കുഴ പഞ്ചായത്ത് പാലിയേറ്റീവ് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു.

ഫ്രീസറിൽ വയ്ക്കാൻ ആശുപത്രി സൂപ്രണ്ടിനോട് പഞ്ചായത്തു പ്രസിഡന്റ് അനുവാദം വാങ്ങിരുന്നു. എന്നാൽ ഡ്യൂട്ടി ഡോക്ടർ ധാർഷ്ട്യത്തോടെ പെരുമാറിയെന്നും പൊലീസ് സ്റ്റേഷനിൽ നിന്ന് എൻഒസി വേണമെന്നു ആവശ്യപ്പെടുകയും ചെയ്തതായി പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ കത്തും പാലിയേറ്റീവ് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റും നൽകിയാൽ സാധാരണ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാറുണ്ട്. മൃതദേഹം മോർച്ചറിയിൽ വയ്ക്കാൻ വിസമ്മതിച്ച ആശുപ്രതി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മൃതദേഹം ആംബുലൻസിൽ നിന്നിറക്കാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.

മക്കളും ബന്ധുക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. പിന്നീട് കോതമംഗലം ധർമഗിരി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. അനാസ്ഥ കാണിച്ച ഡ്യൂട്ടി ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലും ആരോഗ്യ വകുപ്പിലും പഞ്ചായത്തു പ്രസിഡന്റ് പരാതി നൽകി.

