കോട്ടയം: ശിഖരങ്ങൾ വെട്ടുന്നതിനിടെ അവശനായ സംക്രാന്തി സ്വദേശി സിജുവിനെയാണ് (42) അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾതന്നെ സ്വയരക്ഷാർഥംകയർ ഉപയോഗിച്ച് സിജു മരത്തിൽ ശരീരത്തോടു ചേർന്നു കുരുക്കിട്ട് ബന്ധിച്ചിരുന്നു. ഒന്നര മണിക്കൂറോളം മരത്തിൽ കുടുങ്ങി. ഇന്നലെ രാവിലെ 10ന് കാരിത്താസ് മേൽപാലത്തിനു സമീപമാണ് സംഭവം.

ഏറ്റവും മുകളിലെ ചില്ല വെട്ടുന്നതിനിടെ രക്തസമ്മർദം കുറഞ്ഞ് സിജു അവശനാവുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ അബ്ബാസി, അജയകുമാർ എന്നിവർ മരത്തിൽ കയറി. ശിഖരങ്ങൾക്കിടയിൽ ഇരുന്ന സിജുവിന് വെള്ളം നൽകി. തളർച്ചമാറിയതോടെ ചെയർനോട്ട്, കപ്പി എന്നിവയുടെ സഹായത്തോടെ താഴെ എത്തിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫിസർ ബിജു, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷിബു വി.നായർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സജീഷ്, സ്വാഗത്, അനീഷ് ജി.നായർ, അബ്ദുൽ റഷീദ്, ഫയർ വുമൻ അനു, ആഷ്ന, ഹോം ഗാർഡ് അനിൽ കുമാർ എന്നിവരും പങ്കാളികളായി. നാട്ടുകാരുടെ സഹായവും ലഭിച്ചു.

