അശാസ്ത്രീയ റോഡ് നിർമാണം മൂലം മണ്ണിടിഞ്ഞ് രണ്ട് വീടുകൾ അപകട ഭീഷണിയിൽ. തങ്കളം – കോഴിപ്പിള്ളി പുതിയ ബൈപ്പാസിന്റെ നിർമാണം നടക്കുന്ന കൊള്ളിക്കാട് ഭാഗത്ത് ഞായറാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. പൊതുമരാമത്ത് നടത്തിവരുന്ന ബൈപ്പാസ് നിർമാണം അശാസ്ത്രീയമാണെന്ന് പ്രദേശവാസികൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഈ ഭാഗത്ത് മണ്ണെടുപ്പ് നടത്തുന്നതിനിടെ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തിരുന്നു. മണ്ണിടിഞ്ഞ് വീടുകൾക്ക് അപകടമുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണ കോൺക്രിറ്റ് ഭിത്തി നിർമിക്കുകയോ മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്യാതെയാണ് നിർമാണം തുടർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

നിർമാണം നടക്കുന്ന പാതയുടെ അരികിലുള്ള രണ്ട് വീടുകളാണ് ഇപ്പോൾ അപകട ഭീഷണിയുള്ളത്. വീടുകളോട് ചേർന്ന് വലിയ താഴ്ചയിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. വീടിന്റെ ചുറ്റുമതിലും ഗേറ്റും എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇപ്പോഴും മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മഴ പെയ്താൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.

പ്രദേശത്തുള്ളവർ ഉപയോഗിച്ചിരുന്ന മുനിസിപ്പൽ റോഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്നതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലാണ്. മണ്ണിടിഞ്ഞ് അപകട ഭീഷണി നേരിടുന്ന വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും അപകട ഭീഷണി നേരിടുന്ന വീട്ടുകാർ ആവശ്യപ്പെട്ടു.

