വ്യാജ പേയ്മെന്റ് ആപ് ഉപയോഗിച്ചു തട്ടിപ്പു നടത്തിക്കൊണ്ടിരുന്ന 5 അംഗ സംഘത്തിലെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ അംഗമായ യുവതി കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് കുട്ടനാടത്ത് വീട്ടിൽ റൂബിൻ രാജ് (20), മടക്കര പള്ളിപ്പറമ്പിൽ പി.പി.മുഹമ്മദ് അനസ് (19), ചേമഞ്ചേരി കോലക്കാട് പറമ്പിൽ വീട്ടിൽ ഹജ്സൽ അമീൻ (20), നെയ്യാറ്റിൻകര മാങ്കുളത്തുമേലെ പുത്തൻവീട്ടിൽ എ.എസ്.വിശാഖ് (24) എന്നിവരാണ് പിടിയിലായത്.

ഫോണിൽ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥാപനങ്ങൾ, ലോഡ്ജുകൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയും മുറിയുമെടുത്ത ശേഷം വ്യാജ ആപ് വഴി പേയ്മെന്റ് നടത്തിയതായുള്ള സ്ക്രീൻഷോട്ടിൽ തെളിയുന്ന ചിത്രം കാണിച്ചായിരുന്നു തട്ടിപ്പ് .

കളമശേരി, ഇടപ്പള്ളി ഭാഗങ്ങളിലെ ഹോട്ടലുകളിലും തുണിക്കടകളിലും കയറി വ്യാജ ആപ് ഉപയോഗിച്ചു കബളിപ്പിച്ചുവരികയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വിവിധ ലോഡ്ജുകളിൽ താമസിച്ച് തട്ടിപ്പു നടത്തി കടന്നുകളയുന്ന രീതിയായിരുന്നു പ്രതികളുടെതെന്നു പൊലീസ് പറഞ്ഞു. പത്തടിപ്പാലത്തെ മെട്രോ ഹോംസ്റ്റേയിലായിരുന്നു ഇവർ ഒടുവിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചത്.

ഹോംസ്റ്റേയിലെത്തി 2 ദിവസത്തേക്കു 2 മുറിയെടുക്കുകയും വാടകയായ 4,000 രൂപ വ്യാജ ആപ് ഉപയോഗിച്ചു നൽകിയതായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ലോഡ്ജുടമ ബാങ്കിൽ തിരക്കിയപ്പോൾ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നു മനസിലാക്കി പൊലീസിനെ അറിയിക്കുകയായിരുന്നു.

